റിയാദിൽ വിസിറ്റ് വിസയിലെത്തുന്നവർ സെലിബ്രിറ്റികൾ ഇൻഫ്ലുവൻസർമാർ എന്നിവർക്ക് ലൈസൻസില്ലാതെ പരസ്യത്തിൽ അഭിനയിക്കാനാകില്ല. സാമൂഹിക മാധ്യമ പരസ്യങ്ങളിൽ അഭിനയിക്കാൻ സൗദി മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി ലൈസൻസ് നിർബന്ധമാക്കിയിരിക്കുകയാണ്. പരസ്യത്തിൽ അഭിനയിക്കാൻ കരാറിലേർപ്പെടും മുമ്പ് അവർക്ക് ലൈസൻസുണ്ടോ എന്ന് ഉറപ്പാക്കാൻ രാജ്യത്തെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളോട് അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടു. അതോറിറ്റി നൽകുന്ന ‘മൗസൂഖ്’ എന്ന ലൈസൻസുള്ളവരുമായി മാത്രമേ സ്ഥാപനങ്ങൾ പരസ്യത്തിനുവേണ്ടിയുള്ള കരാറുകളിൽ ഏർപ്പെടാവൂ. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും ഇൻഫ്ലുവൻസർമാർക്കും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും സാമ്പത്തിക പിഴ ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഉല്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ ചെയ്യുന്ന സ്വദേശികളും വിദേശികളുമായ എല്ലാവർക്കും മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാണ്. 2022 ഒക്ടോബറിലാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ്, ടിക്ടോക്, സ്നാപ് ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ നെറ്റുവർക്കുകളിലൂടെ പരസ്യം ചെയ്യുന്ന ആളുകൾക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. മൂന്ന് വര്‍ഷ കാലാവധിയുള്ള ലൈസന്‍സിന് 15,000 റിയാലാണ് ഫീസ്. സൗദിയില്‍ ഡിജിറ്റല്‍ പരസ്യ, ഉള്ളടക്ക മേഖല ക്രമീകരിക്കാനാണ് സെലിബ്രിറ്റികള്‍ക്കും ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാക്കിയതിന്റെ ലക്ഷ്യം. മൗസൂഖ് ലൈസന്‍സുമായി ബന്ധിപ്പിച്ച സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴി മാത്രമാണ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കാന്‍ അനുമതിയുള്ളത്.