സാമ്പത്തിക രംഗത്ത് അജ്മാനും ഇന്ത്യയും തമ്മിൽ ഉറച്ചബന്ധമാണെന്നും ഇന്ത്യൻ സംരംഭകർക്ക് കൂടുതൽ അവസരങ്ങളൊരുക്കുമെന്നും അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സാലിം അൽ സുവൈദി പറഞ്ഞു. വാണിജ്യ-വ്യാപാര മേഖലയിലടക്കം നിക്ഷേപരംഗത്തു വൈവിധ്യവൽക്കരണം ഊർജിതമാക്കി കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും സഹകരണം വിപുലമാക്കുന്നതിനും ഇന്ത്യയും അജ്മാനും ധാരണയായി.
ഈ വർഷം ആദ്യപകുതിയിൽ അജ്മാനിൽ 2,261 ഇന്ത്യൻ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കാൻ ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ അജ്മാൻ ഫ്രീസോൺ നടത്തിയ റോഡ് ഷോകൾ വൻ വിജയമായിരുന്നു. കോവിഡ് സാഹചര്യങ്ങളെ തുടർന്ന് കമ്പനികൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. അജ്മാൻ ഫ്രീസോണിൽ മാത്രം ഇന്ത്യയടക്കം 145ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ കമ്പനികൾക്കാണ് ഇതിൽ ഒന്നാം സ്ഥാനം. ഭക്ഷ്യസംസ്കരണ കമ്പനികളുടെ എണ്ണത്തിൽ 11% വർധനയുണ്ട്.









