കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതികളായ പിതാവിനും മകനും കീഴ്‌ക്കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ കുവൈത്തിലെ അപ്പീൽ കോടതി റദ്ദാക്കി. പകരം ഇരുവരും 10,000 കുവൈത്ത് ദിനാർ വീതം പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന അറുപതിലധികം പ്രവാസി നഴ്‌സുമാർ നൽകിയ പരാതിയിലാണ് കൗൺസിലർ നാസർ അൽ-ഹൈദിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയുടെ നിർണായക വിധി.
പ്രതികൾ തങ്ങളെ സുഡാനിൽ നിന്നും ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് കൊണ്ടുവന്നുവെന്നും, ആരോഗ്യ മന്ത്രാലയം നിയമനം നൽകിയ ശേഷവും തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം കമ്പനി ഉടമകളായ പ്രതികൾക്ക് നിർബന്ധമായി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് നഴ്സുമാർ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.നിയമനടപടികളുടെ ഭാഗമായി കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് കോൺട്രാക്ടർമാർക്കും കോടതി പിഴ ചുമത്തി. ഒരു സുഡാനീസ് കോൺട്രാക്ടർക്കും ഒരു ഇന്ത്യൻ കോൺട്രാക്ടർക്കും 3,000 ദിനാർ വീതം പിഴ ചുമത്തിയിട്ടുണ്ട്.
മനുഷ്യക്കടത്ത്, അനധികൃതമായി പണം കൈപ്പറ്റൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. നഴ്‌സുമാരുടെ പരാതിയെ തുടർന്ന് രാജ്യത്ത് ആരോഗ്യമേഖലയിലെ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്.
കേസിന്റെ പൂർണ്ണമായ വിധിപ്പകർപ്പ് പുറത്തിറങ്ങുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.









