ഫുജൈറ: ചരക്കുനീക്കത്തിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം. എയർ ട്രാഫിക് കൺട്രോളിന്റെ നേതൃത്വത്തിലായിരുന്നു ഈ നിർണായക പരീക്ഷണം. വിമാനത്താവളത്തിൽ നിന്ന് ചരക്കുമായി പുറംകടലിലെ കപ്പലിലേക്കാണ് ഡ്രോൺ വിജയകരമായി പറന്നത്. യുഎഇയിലെ ഡ്രോൺ ലോജിസ്റ്റിക്സ് മേഖലയിലെ ഒരു ചരിത്രപ്രധാനമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ലോഡ് ഓട്ടോണമസ്, ഫുജൈറ സിവിൽ ഏവിയേഷൻ അതോറിറ്റി, ഫുജൈറ എയർ നാവിഗേഷൻ സർവീസസ് എന്നിവ സംയുക്തമായാണ് ഈ പരീക്ഷണ ദൗത്യം പൂർത്തിയാക്കിയത്. സാങ്കേതികവിദ്യയിലും വ്യോമയാന മേഖലയിലും ഫുജൈറ വിമാനത്താവളം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഫുജൈറ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ സലാമി പറഞ്ഞു.
പരീക്ഷണപ്പറക്കലിന്റെ വിജയം, ഫുജൈറയിൽ വാണിജ്യ ഡ്രോൺ കാർഗോ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണെന്ന് എഫ്എഎൻഎസ് ചീഫ് എക്സിക്യൂട്ടീവ് കരം ജലാൽ അൽ ബലൂഷി വ്യക്തമാക്കി. പുതിയ നീക്കത്തിലൂടെ സേവനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പരീക്ഷണം ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ), യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നടത്തിയത്.
ഡ്രോൺ ഉപയോഗിച്ചുള്ള ചരക്കുനീക്കം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും. ഭാവിയിൽ ഡ്രോൺ ഡെലിവറി സേവനങ്ങൾ വികസിപ്പിക്കാനും പ്രാദേശികവും ആഗോളവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പങ്കാളിത്തങ്ങൾ വ്യാപിപ്പിക്കാനും എമിറേറ്റ് പദ്ധതിയിടുന്നുണ്ട്. ഈ പുതിയ നേട്ടം വ്യോമയാന ലോജിസ്റ്റിക്സ് മേഖലയിലെ യുഎഇയുടെ സ്ഥാനം കൂടുതൽ ശക്തമാക്കും.









