പഠനത്തിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികളുടെ ഉന്നമനം ഉറപ്പാക്കാൻ സ്കൂളുകളോടൊപ്പം രക്ഷിതാക്കളും കൈകോർക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിനായി സ്കൂളുകളിൽ മാതാപിതാക്കൾ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മക്കളെ സ്കൂളിലേക്ക് അയയ്ക്കുന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്തം തീരുന്നില്ല. പഠനം മെച്ചപ്പെടുത്താനുള്ള പിന്തുണ മാതാപിതാക്കൾ തുടർച്ചയായി ഉണ്ടാകണം. അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള പുതിയ നീക്കവുമായി സഹകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരുമായി യോഗങ്ങളിൽ പങ്കെടുക്കുകയും നിർദേശം അനുസരിച്ച് പ്രവർത്തിക്കുകയും വേണം. പരീക്ഷകളിൽ ഡി, ഇ, എഫ് എന്നീ ഗ്രേഡുകൾ ലഭിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഈ പുതിയ പദ്ധതി. പഠനം മെച്ചപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനാണ് സത്യവാങ്മൂലം സമർപ്പിക്കുന്നത്. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ പ്രാദേശിക, വിദേശ സിലബസ് വിദ്യാർഥികൾക്കെല്ലാം ഈ നിയമം ബാധകമാണ്.