ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബൈ അധികൃതർ 28 വാഹനങ്ങൾ പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ലൈസൻസ് വർഷങ്ങളായി പുതുക്കിയിട്ടില്ലെന്നും ദുബൈ പൊലീസ് അറിയിച്ചു. 6,000 ദിർഹമിൽ കൂടുതൽ ഗതാഗത പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാൻ നിയമം അനുശാസിക്കുന്നുണ്ട്. ഈ വർഷം 2025-ന്‍റെ ആദ്യ പകുതിയിൽ 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബൈ പൊലീസ് സെപ്റ്റംബറിൽ അറിയിച്ചിരുന്നു. ഇതേ കാലയളവിൽ എമിറേറ്റിലെ റെസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക മേഖലകളിലായി 6,187 മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പൊതുസ്ഥലത്ത് ദീർഘകാലം കഴുകാതെ കിടക്കുന്ന വൃത്തിയില്ലാത്ത വാഹനങ്ങൾക്കും ഡ്രൈവർക്ക് 500 ദിർഹം പിഴ ചുമത്താൻ സാധ്യതയുണ്ട്. അധികൃതർ മുന്നറിയിപ്പ് നൽകിയ ശേഷം 15 ദിവസത്തിനുള്ളിൽ വാഹനം വൃത്തിയാക്കിയില്ലെങ്കിൽ അത് കണ്ടുകെട്ടാനും സാധ്യതയുണ്ട്. അശ്രദ്ധമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ രാജ്യത്തുടനീളം അധികൃതർ നടപടിയെടുക്കുന്നുണ്ട്.