സൗദിയിൽ തൊഴിൽ വർക്ക് പെർമിറ്റുകളെ തരം തിരിക്കുന്നു. ഉയർന്ന വൈദഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വർക്ക് പെർമിറ്റുകൾ തിരിക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയത്തിൻറേതാണ് നടപടി. ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും, തൊഴിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. സൗദിയിൽ തൊഴിലെടുക്കുന്ന വിദേശികളുടെ വർക്ക് പെർമിറ്റുകളിലാണ് മാറ്റം വരുന്നത്. തൊഴിലാളികളെ കഴിവുകളുടെ അടിസ്ഥാനത്തിലാണ് തട്ടുകളാക്കി തരം തിരിക്കുന്നത് . ഘട്ടം ഘട്ടമായാണ് പരിഷ്കരണം നടപ്പിലാക്കുന്നത്. രാജ്യത്ത് നിലവിലുള്ള വിദേശികളുടെ വർക്ക് പെർമിറ്റുകൾ തരംതിരിക്കുന്നതിനുള്ള സാങ്കേതിക വികസനം കഴിഞ്ഞ മാസത്തോടെ പൂർത്തിയായി. ജൂലൈ 1 മുതൽ രാജ്യത്തേക്ക് പുതുതായി എത്തുന്ന വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകളിലും നിയമം പ്രാബല്യത്തിലായിട്ടുണ്ട്. ആഗോള പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും, തൊഴിലാളികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യവും അനുഭവപരിചയവും തൊഴിൽ വിപണിയിലേക്ക് കൈമാറ്റം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.









