സൗദി റിയാദിൽ നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിലായതായി റിപ്പോർട്ട്. സൗദി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജിസാൻ ബെയ്ഷ് സെക്ടറിലെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പെട്രോളിങ് നടത്തുന്നതിനിടയിലാണ് സമുദ്ര മേഖലയിലെ നിരോധിത പ്രദേശത്ത് മീൻ പിടുത്തം നടത്തിയ ഇവരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. നിരോധിത പ്രദേശത്ത് മത്സ്യബന്ധനം നടത്തുക, പെർമിറ്റ് സൈറ്റുകൾ ലംഘിക്കുക, പിടിക്കാൻ പാടില്ലാത്ത മത്സ്യം വേട്ടയാടുക തുടങ്ങിയ കുറ്റങ്ങൾക്ക് കർശനമായ നടപടികളാണ് അധികൃതർ സ്വീകരിക്കുക. നിയമ ലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് മേൽ നടപടികൾക്കായി റഫർ ചെയ്യുമെന്ന് അതിർത്തി സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്തിെൻറ സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പുവരുത്താൻ ശക്തമായ പരിശോധനയാണ് രാജ്യത്തെങ്ങും നടക്കുന്നത്. കുറ്റം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ജീവജാലങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.