റംസാൻ തുടങ്ങി ആദ്യദിനം ദുബായിയിൽ പിടിയിലായത് ഒൻപത് യാചകർ. അഞ്ചു പുരുഷൻമാരും നാലു സ്ത്രീകളുമാണ് അറസ്റ്റിലായത്. ദുബായ് പോലീസിന്റെ ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായി കർശന പരിശോധകളാണ് തുടരുന്നതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു. യു.എ.ഇ.യിൽ ഭിക്ഷാടനം നടത്തുന്നത് 5000 ദിർഹം പിഴയും മൂന്നുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടകരെ സംഘടിപ്പിക്കുന്നവർക്കും രാജ്യത്തിന് പുറത്തുനിന്ന് ഇവരെ റിക്രൂട്ട് ചെയ്യുന്നവർക്കും ആറുമാസം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും. കൂടാതെ അനുമതിയില്ലാതെ പണം സ്വരൂപിക്കുന്നത് അഞ്ചുലക്ഷം ദിർഹം പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഭിക്ഷാടകർ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളിൽ പട്രോളിങ് ശക്തമാക്കാൻ ദുബായ് പോലീസ് വാർഷിക സുരക്ഷാപദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. പണം സ്വരൂപിക്കുന്നതിനായി യാചകർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് തടയാൻ മികച്ച മാർഗങ്ങൾ കണ്ടെത്തുകയും ചെയ്യും. സമൂഹത്തിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അൽ ഷംസി വ്യക്തമാക്കി.