ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാൻ നിർദേശം. മാളിനുള്ളിൽ സ്ഥാപിച്ച സ്റ്റാളുകൾ നീക്കാൻ സ്വദേശി സംരംഭകർക്ക് നിർദേശം ലഭിച്ചു. ഓരോ കച്ചവടക്കാരുടെയും കരാർ അവസാനിക്കുന്നതോടെ കിയോസ്കുകൾ നീക്കേണ്ടി വരും. പെർഫ്യൂം, വാച്ച്, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയുടെ ഒട്ടേറെ കിയോസ്ക്കുകൾ ഇവിടെയുണ്ട്. മാൾ മാനേജ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സംരംഭകർ ആവശ്യപ്പെട്ടു. കടകൾ ചെറുതാണെങ്കിലും അതിനു പിന്നിലെ സാമ്പത്തിക ബാധ്യത വളരെ വലുതാണ്. സ്റ്റാളുകൾ ഒഴിവാക്കുന്നതോടെ ജീവനക്കാർക്കു തൊഴിൽ നഷ്ടപ്പെടുകയും ഉൽപന്നങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകൾ കൂടി പൂട്ടേണ്ടി വരുന്ന സാഹചര്യത്തിൽ അവിടെയുള്ളവർക്കും ജോലി നഷ്ടമാകും. പലർക്കും വ്യവസായ ശാലകളുമായി ദീർഘകാലാടിസ്ഥാനത്തിൽ വിതരണക്കരാറുണ്ട്. കോവിഡ് പ്രതിസന്ധി കാലത്തു മാനേജ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് പദ്ധതി തുടങ്ങിയവരാണ് പലരും. പങ്കാളിത്ത സംരംഭം തുടങ്ങിയവർക്കു ലാഭം ലഭിക്കും മുൻപ് സ്റ്റാൾ പൂട്ടേണ്ടി വരുന്നതും, പരസ്യങ്ങൾക്കു വൻ തുക മുടക്കിയവരും ബാങ്ക് വായ്പ എടുത്തവർക്കും ഇത് വലിയ തിരിച്ചടിയാകും.