യുഎഇയിൽ സ്വദേശികൾക്ക് വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കിയാതായി റിപ്പോർട്ട്. ജനുവരി ആദ്യത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാകുന്നത്. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കുന്നതിന്നും ജനിതക രോഗങ്ങൾ വരുംതലമുറയിലേക്ക് പകരുന്നത് തടയാനും രോഗസാധ്യതയുണ്ടെങ്കിൽ ചികിത്സ ഉറപ്പുവരുത്താനുമാണ് ജനിതക പരിശോധന ലക്ഷ്യമിടുന്നത്. സ്വദേശികളുടെ കുടുംബ ജീവിതത്തിന്റെ സുരക്ഷയും സൗഖ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജനിതക പരിശോധന നിർബന്ധമാക്കുന്നത്. യുഎഇ ആരോഗ്യ മന്ത്രാലയമാണ് വിവാഹപൂർവ ജനിതക പരിശോധന നിർബന്ധമാക്കിയത്. വിവിധ എമിറേറ്റുകളിലെ ആരോഗ്യ വകുപ്പുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുക. കുടുംബ ജീവിതത്തിലേക്ക് കടക്കുന്നവർക്കുള്ള പ്രധാന പ്രതിരോധ നടപടിയാണ് ജനിതക പരിശോധനയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. മെഡിക്കൽ, സാങ്കേതിക, അക്കാദമിക തുടങ്ങിയ മേഖലകളിലെ പങ്കാളികളും പരിശോധനയുമായി സഹകരിക്കുന്നതാണ്. 840ൽ അധികം മെഡിക്കൽ അവസ്ഥയുമായി ബന്ധപ്പെട്ട 570 ജീനുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.