ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിട്ടതോടെ ദുബായിലെ ആമർ സെന്ററുകൾ മുഖേന 27,173 അപേക്ഷകളിൽ നടപടികൾ വിജയകരമായി പൂർത്തിയാക്കി. ഇതിൽ 19,772 അപേക്ഷകളിൽ താമസം നിയമവിധേയമാക്കിയപ്പോൾ 7,401 പേർക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റ് വിതരണം ചെയ്തു. ഈ മാസം 1 മുതൽ ദുബായിലെ 86 ആമർ സെന്ററുകൾ മുഖേന ലഭിച്ച അപേക്ഷകളിലാണ് നടപടി പൂർത്തിയാക്കിയതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വ്യക്തമാക്കി . പൊതുമാപ്പിന്റെ ഭാഗമായുള്ള സേവന പ്രവർത്തനങ്ങൾ ആമർ സെന്ററുകളിൽ സജീവമാണ്. റസിഡൻസ് പെർമിറ്റ് പുതുക്കൽ, സ്റ്റേറ്റസ് ക്രമീകരിക്കൽ, എക്സിറ്റ് പെർമിറ്റ് നൽകൽ, നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സേവനങ്ങൾ നൽകുന്നുണ്ട് . അപേക്ഷകരെ സഹായിക്കുന്നതിനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി . ആമർ സെന്ററുകൾ മുഖേനയോ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലൂടെയോ എത്തുന്ന അപേക്ഷകർക്ക് പൂർണ പിന്തുണ നൽകുമെന്നും ചൂണ്ടിക്കാട്ടി . ഇതേസമയം സെപ്റ്റംബർ ഒന്നിനു ശേഷം വീസാ കാലാവധി കഴിഞ്ഞവർ, ഒളിച്ചോടിയവർ, ജിസിസി രാജ്യങ്ങൾ നാടുകടത്താൻ വിധിക്കപ്പെട്ടവർ എന്നിവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 800 511 ടോൾഫ്രീ നമ്പറിൽ വിളിക്കാം .