ഒമാനിലെ വാദി കബീറിൽ ഏതാനും ദിവസം മുമ്പുണ്ടായ വെടിവെപ്പിൽ മരണപ്പെട്ട ഇന്ത്യക്കാരന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഒമാൻ. ഒമാൻ വിദേശകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഖാലിദ് മുസ്‌ലാഹി, നേരിട്ട് മസ്കറ്റിലെ ഇന്ത്യൻ എംബസിയിലെത്തി അനുശോചനം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, അണ്ടർ സെക്രട്ടറി ഖാലിദ് മുസ്‌ലാഹിയുടെ സന്ദർശനത്തെ അഭിനന്ദിക്കുകയും ഒമാനി അധികൃതരുടെ വേഗത്തിലുള്ള പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് അക്രമികളും ഒമാനി സഹോദരന്മാരാണെന്ന് റോയൽ ഒമാൻ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവത്തിൽ മൂന്നു പേരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് വെടിവെപ്പ് നടന്നത്. ഇന്ത്യക്കാരനുൾപ്പെടെ ഒമ്പതു പേരാണ് മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേറ്റു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്. ഇന്ത്യൻ പൗരനായ ബാഷ ജാൻ അലി ഹുസൈനാണ് വെടിവെപ്പിൽ മരിച്ച ഇന്ത്യക്കാരൻ.