ദുബൈ: 2050 തോടെ ദുബൈയിലെ പൊതുവാഹനങ്ങൾ 100 ശതമാനം ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങളാക്കി മാറ്റാനുള്ള പദ്ധതിയുമായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. കാർബൺ പുറന്തള്ളൽ പൂർണ്ണമായി ഇല്ലാതാക്കുകയാണ് ‘സീറോ-ഇമിഷൻസ് പബ്ലിക് ട്രാൻസ്‌പോർട്ട് ഇൻ ദുബായ് 2050’ എന്ന പുതിയ പദ്ധതിയുടെ ലക്ഷ്യം. ഗതാഗതസംവിധാനങ്ങൾ പൂർണമായും പുനരുപയോഗ ഊർജത്തിലേക്ക് മാറ്റും. പൊതുഗതാഗതം, മാലിന്യ സംസ്കരണം, കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളിലെയെല്ലാം കാർബൺ പുറന്തള്ളൽ ക്രമേണ കുറച്ചുകൊണ്ട് 2050-ഓടെ ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി. 2030 മുതൽ 2050 വരെ വിവിധ ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുക. ടാക്സികളും ലിമോസിനുകളും പരിസ്ഥിതിസൗഹൃദ വാഹനങ്ങളാക്കുമെന്നും ദുബൈ പൊതുഗതാഗത മന്ത്രാലയം അറിയിച്ചു.