വടക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നു. ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. മസ്‌കത്തില്‍ നിന്ന് 650 കിലോ മീറ്റർ അകലെയാണ് ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം. മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ കാറ്റ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം കനത്ത മഴ തുടങ്ങിയവ ഉണ്ടാകും. 150 മുതല്‍ 600 വരെ മി.മി മഴയാണ് പ്രതീക്ഷിക്കുന്നത്.
സൗത്ത് അല്‍ ശര്‍ഖിയ്യ മുതല്‍ മുസന്ദം വരെയുള്ള ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച വൈകിട്ട് മുതല്‍ കടലില്‍ എട്ടു മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളർത്തൽ എന്നീ കൃഷിയിൽ ഏർപ്പെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഒമാൻ കൃഷി മൽസ്യ ജലവിഭവ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.