ഒമാനിൽ വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം. പിടിയിലാവുന്നരിൽ ഭൂരിഭാഗവും പ്രവാസികളണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ ദിവസം നടന്ന മാധ്യമ സമ്മേളനത്തിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹമൗദ് ബിൻ മുർദാദ് അൽ ഷാബിബി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യാചകരെ പിടികൂടുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം റോയൽ ഒമാൻ പൊലീസിനാണ്. യാചനയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികൾ യഥാർത്ഥ ആവശ്യം കൊണ്ടല്ല, മറിച്ച് ഒരു തൊഴിലായിട്ടാണ് അത് ചെയ്യുന്നതെന്നും ഷാബിബി ചൂണ്ടിക്കാട്ടി. പൊതു സ്ഥലങ്ങളിൽ യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രേസിക്യൂഷൻ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. മസ്ജിദുകൾ, റോഡുകൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ യാചന നടത്തുന്നത് സാമൂഹിക പ്രതിഛായയെ മോശമായി ബാധിക്കുമെന്നും ഇത് നിയമപരമായി കുറ്റകരമാണെന്നും പബ്ലിക് പ്രേസിക്യൂഷൻ വ്യക്തമാക്കി. കുട്ടികളെയും മറ്റുള്ളരെയും യാചനക്കായി ഉപുയാഗപ്പെടുത്തുന്നത് 100 റിയാൽ പിഴയും മൂന്ന് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. യാചന ആവർത്തിച്ച് പിടിക്കപ്പെട്ടാൽ ആറ് മാസത്തിനും രണ്ട് വർഷത്തിനും ഇടയിലുള്ള തടവ് ശിക്ഷയാണ് ലഭിക്കുക. യാചന നടത്തിയത് ജീവിക്കാൻ മറ്റ് വരുമാന മാർഗ്ഗമില്ലാത്തതിനാൽ ആണ് എന്ന് തെളിയിക്കാൻ കഴിയുന്നവരെ ശിക്ഷയിൽ നിന്നും ഒഴിവാക്കും. വിദേശികളാണെങ്കിൽ അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .