റമദാനിൽ മദീനയിലെത്തിയ സന്ദർശകർക്ക് വേഗത്തിൽ വൈദ്യസഹായം നൽകാൻ പാരാമെഡിക്കൽ വിഭാഗത്തെ സഹായിക്കുവാനായി മദീന ആരോഗ്യവിഭാഗം പ്രവാചക പള്ളിയിൽ ഒരു പുതിയ അടിയന്തര സ്കൂട്ടർ സേവനം ആരംഭിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് വിശ്വാസികൾ പള്ളിയുടെ മുറ്റങ്ങളിൽ നിറയുന്നതുകൊണ്ടുതന്നെ, ജനക്കൂട്ടത്തിലൂടെ നീങ്ങുന്നത് മെഡിക്കൽ വിഭാഗത്തിന് വെല്ലുവിളിയാകും. ഇതിനെ മറികടക്കുവാനാണ് തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കാനും, അടിയന്തര കേസുകൾ കൈകാര്യം ചെയ്യാനും, ആവശ്യമെങ്കിൽ രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്കും പരിചരണ കേന്ദ്രങ്ങളിലേക്ക മാറ്റാനും സ്കൂട്ടറുകളുടെ സേവനം എളുപ്പമാക്കുമെന്ന് എസ്പിഎ വ്യക്തമാക്കി . കൂടാതെ സേവനം ആരംഭിച്ചതിനുശേഷം ഇതിനകം തൊണ്ണൂറ്റിയൊന്ന് പേർക്ക് ഈ സേവനം പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് എസ്പിഎ കൂട്ടിച്ചേർത്തു . ഇവരെയെല്ലാം അൽ-ഷിഫ ഹെൽത്ത് എൻഡോവ്‌മെന്റ്, ഹറം എമർജൻസി ഹോസ്പിറ്റൽ, സഫിയ്യ, ബാബ് ജിബ്രീൽ അടിയന്തിര കെയർ സെന്ററുകൾ എന്നിവയുൾപ്പെടെ സെൻട്രൽ ഏരിയയിലെ ആരോഗ്യ സംരക്ഷണ വിഭാഗത്തിലേക്കാണ് എത്തിച്ചത്. പുതിയ സംരംഭം മദീന സന്ദർശകരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള മദീന ആരോഗ്യ വിഭാഗത്തിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.