ഷാർജയിൽ ഇൻകാസ് യു.എ.ഇ. നടത്തിവരുന്ന ഇഫ്താറിൽ വ്യാഴാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ത്യാഗത്തിനൊപ്പം സാഹോദര്യത്തിന്റെ സന്ദേശവുംകൂടിയാണ് യു.എ.ഇ.യിലെ ഇഫ്താർസംഗമങ്ങൾ. കൂട്ടായ്മകളുടെ ഇഫ്താറുകളിൽ ഭാഷ, ദേശ വ്യത്യാസമില്ലാതെ നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. നോമ്പുതുറ വിഭവങ്ങളെത്തിക്കാൻ മറ്റുമതങ്ങളിലുള്ളവരും സജീവമായുണ്ട്. ഇഫ്താർ സംഗമങ്ങളോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങളിലും എല്ലാ വിഭാഗക്കാരും പങ്കെടുക്കുന്നു.റംസാൻ തമ്പിലേക്കുവേണ്ട വെള്ളം, പഴവർഗങ്ങൾ, ബിരിയാണി, പലഹാരങ്ങൾ എന്നിവയെല്ലാം മറ്റുസംഘടനകളും എത്തിക്കുന്നുണ്ട്. അതിനാലാണ് ഇഫ്താർ പ്രവാസലോകത്തെ ഒത്തൊരുമയാണ് എന്ന് വിശേഷിപ്പിക്കുന്നത്. റംസാൻ തമ്പിൽ വിവിധമേഖലകളിലുള്ളവർ അതിഥികളായെത്തുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ വ്യക്തമാക്കി . ഷാർജ കെ.എം.സി.സി.യുടെ വ്യാഴാഴ്ചത്തെ ഇഫ്താർസംഗമം പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനംചെയ്തു. കെ.എം.സി.സി.യുടെ സാധാരണപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇഫ്താറിന്റെ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . റംസാനിലെ ആറാംദിവസത്തിൽ ഷാർജ കെ.എം.സി.സി.യുടെ ഇഫ്താറിൽ 1300 പേർ പങ്കെടുത്തെന്ന് ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം വ്യക്തമാക്കി .