കഴിഞ്ഞവർഷം ദുബായിൽ 254 ഇ-സ്കൂട്ടർ, സൈക്കിൾ അപകടങ്ങൾ നടന്നു ഇതിൽ10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേറ്റതായും ദുബായ് പൊലീസ് വെക്തമാക്കി. ഇതിൽ 17 പേരുടെ പരുക്ക് ഗുരുതരമായിരുന്നു. 133 പേർക്ക് സാരമുള്ള പരുക്കേറ്റപ്പോൾ 109 പേർക് ഏറ്റ പരുക്ക് നിസാരമായിരുന്നു. ദുബായ് പൊലീസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും നടത്തിയ ബോധവൽക്കരണ പരിപാടിയിലാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ച് സൈക്കിൾ യാത്രക്കാരെയും ഇ-സ്കൂട്ടർ ഉപയോക്താക്കളെയും ബോധവത്കരിക്കാനാണ് ക്യാംപെയിൻ ശ്രമിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഡ്രൈവർമാർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന അശ്രദ്ധമായ പെരുമാറ്റം കുറയ്ക്കുന്നതിനുമായി ദുബായ് പൊലീസ് ട്രാഫിക് സുരക്ഷ ശക്തമാക്കി. നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ഈടാക്കുമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡുകളിൽ സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുകയോ നിയുക്ത പ്രദേശങ്ങൾക്കോ പാതകൾക്കോ പുറത്ത് സൈക്കിൾ ഓടിക്കുകയോ ചെയ്താൽ 300 ദിർഹം പിഴ ലഭിക്കും.ട്രാഫിക് നിയമങ്ങളും സാങ്കേതിക ആവശ്യകതകളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും റോഡുകളിൽ സൈക്ലിസ്റ്റുകൾ, സ്കൂട്ടർ ഉപയോക്താക്കൾ, കാൽനടയാത്രക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഉപകരണങ്ങൾ ധരിക്കേണ്ടതിന്റെ ആവശ്യകതയും ദുബായ് പൊലീസിലെ ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റെ ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മെഹിർ അൽ മസ്റൂയി വിശദമാക്കി. നിഷേധാത്മകമായ പെരുമാറ്റങ്ങളോ അപകടകരമായ പ്രവർത്തനങ്ങളോ ഉണ്ടായാൽ ‘പൊലീസ് ഐ’ സേവനം ദുബായ് പൊലീസ് ആപ്പ് വഴിയോ ‘വി ആർ ഓൾ പൊലീസ്’ സേവനമായ 901 എന്ന നമ്പറിൽ വിളിച്ചോ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.