ബഹ്റൈനിൽ തൊഴിൽ നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. രാജ്യത്തുടനീളം ഈ മാസം ആദ്യം നടത്തിയ പരിശോധനകളിൽ നിരവധി പ്രവാസികളെ അധികൃതർ നാടുകടത്തി. മതിയായ രേഖകളില്ലാത്ത 124 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് എൽഎംആർഎ വ്യക്തമാക്കി. ഫെബ്രുവരി 2 മുതൽ 8 വരെ 1125 പരിശോധനകളാണ് നടത്തിയത്. കൂടാതെ, 12 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. ഇതിൽ 30 അനധികൃത തൊഴിലാളികളെ കണ്ടെത്തുകയും ചെയ്തു. കാപിറ്റൽ ഗവർണറേറ്റ്, മുഹറഖ് ഗവർണറേറ്റ് എന്നിവിടങ്ങളിലും തെക്കൻ വടക്കൻ ഗവർണറേറ്റുകളിലും പരിശോധന നടത്തി. നാഷണാലിറ്റി, പാസ്പോർട്ടസ് ആൻഡ് റസിഡൻസ് അഫയേഴ്സുമായും അതത് ഗവർണറേറ്റിലെ പോലീസ് അധികൃതരുമായും സഹകരിച്ചാണ് സംയുക്ത പരിശോധനകൾ നടത്തിയത്.