റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം തുടർന്ന് കുവൈത്ത്. ഇത് സംബന്ധിച്ച നിർദ്ദേശം സാമൂഹികക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. സന്നദ്ധ സംഘടനകളുടെ ഓഫീസുകളിലോ പൊതു ഇടങ്ങളിലോ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കരുതെന്നും അധികൃതർ നിർദേശം നൽകി. ഇനി കെ. നെറ്റ് വഴിയോ മറ്റ് ഓൺലൈൻ മണി ട്രാൻസ്ഫർ രീതികളിലൂടെയോ ബാങ്ക് ഇടപാടുകൾ വഴിയോ മാത്രമേ പണം സ്വീകരിക്കാൻ പാടുള്ളൂവെന്നും അധികൃതർ നിർദ്ദേശിച്ചു. ഇതോടെ വ്യക്തികളിൽനിന്ന് കറൻസി നോട്ടുകൾ നേരിട്ട് സ്വീകരിക്കാൻ കഴിയില്ല. പൊതുസ്ഥലങ്ങളിൽ പണം പിരിക്കുന്നർ മന്ത്രാലയത്തിന്റെ സമ്മത പത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാർഡും പ്രദർശിപ്പിക്കണം. കൂടാതെ സംഭാവന നൽകുബോൾ ജാഗ്രത പാലിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും അധികൃതർ വ്യക്തമാക്കി. അതേസമയം ധനസമാഹരണത്തിന് അനുമതി ലഭിച്ച സംഘടനകൾ, തങ്ങൾ ചുമതലപ്പെടുത്തിയ പ്രതിനിധികളെ സംബന്ധിച്ച വിശദ വിവരങ്ങൾ മന്ത്രാലയത്തിന് നൽകണം. ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നുള്ള സാക്ഷ്യപത്രം സഹിതമാണ് പട്ടിക നൽകേണ്ടത്. അനുവാദം കൂടാതെ ഷോപ്പിംഗ് കോംപ്ലക്സുകൾ പോലുള്ള പൊതു സ്ഥലങ്ങളിൽ ധനസമാഹരണം നടത്താൻ പാടില്ല. ആരാധനകൾക്ക് തടസ്സമുണ്ടാകുന്ന തരത്തിൽ പള്ളി ചുമരുകളിലോ മറ്റോ സ്ഥിരമായി ബാനറുകൾ സ്ഥാപിക്കാൻ പാടില്ല. റമദാൻ കഴിഞ്ഞ ഉടൻ സംഘടനകൾ ധനസമാഹരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണം. സമാഹരിച്ച തുക സന്നദ്ധ സേവനങ്ങൾക്കുവേണ്ടിയാണ് ചെലവഴിച്ചതെന്ന് തെളിയിക്കുന്ന രേഖകളും മന്ത്രാലയത്തിന് നൽകണമെന്നും അധികൃതർ വ്യക്തമാക്കി.