ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതുക്കിയ പിഴകൾ നിർദേശിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അധികൃതർ. മുനിസിപ്പൽ ലൈസൻസ് ഇല്ലാതെയാണ് ഏതെങ്കിലും ഭക്ഷ്യ സ്ഥാപനങ്ങളോ കടകളോ പ്രവർത്തിക്കുന്നതെങ്കിൽ പരമാവധി 50,000 റിയാൽ വരെ പിഴ ചുമത്തും. ഭക്ഷണശാലയ്ക്കുള്ളിൽ പൂച്ച, നായ്, എലി എന്നിവയെ കണ്ടെത്തിയാൽ 2000 റിയാൽ വരെ പിഴ ഈടാക്കും. നിയമ ലംഘനം നടത്തുന്നവർക്ക് അതിന്റെ വ്യാപ്തിയനുസരിച്ച് പിഴ ലഭിക്കാൻ വേണ്ടിയാണ് പുതിയ ഭേദഗതി വരുത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടച്ചുപൂട്ടൽ നിർദേശിച്ച് നിർദിഷ്ട കാലയളവ് അവസാനിക്കുന്നതിന് മുൻപ് കടയോ സ്ഥാപനമോ വീണ്ടും തുറന്നാൽ 10,000 റിയാൽ പിഴയും പിടിച്ചെടുത്ത വസ്തുക്കൾ അധികാരികളുടെ അനുമതിയില്ലാതെ നീക്കം ചെയ്യുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ 5,000 റിയാൽ വരെ പിഴയും ചുമത്തും. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്‌താൽ പിഴ 2,000 റിയാൽ ആണെന്നും പുതിയ നിർദേശങ്ങളിൽ വ്യക്തമാകുന്നു. സ്ഥാപനത്തിന്റെ ശുചിത്വമില്ലായ്മയ്ക്ക് ഏറ്റവും കുറഞ്ഞത് 200 റിയാലും കൂടിയത് 4000 റിയാലും വരെ പിഴ ലഭിക്കും. ആദ്യ ലംഘനം നടത്തി 24 മാസത്തിനുള്ളിൽ ലംഘനം വീണ്ടും ആവർത്തിക്കപ്പെട്ടാൽ പിഴ ഇരട്ടിയാക്കും. ഗുരുതരമായ ലംഘനം നടത്തിയ സാഹചര്യത്തിലാണ് വീണ്ടും ലംഘനം നടത്തുന്നതെങ്കിൽ പിഴ നാലിരട്ടി വരെ ഉയരുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ചൂണ്ടിക്കാട്ടി.