ഷാർജയിൽ തട്ടിപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മലയാളി യുവാവ്. സാമൂഹിക മാധ്യമത്തിൽ പരസ്യംകണ്ട് ഇയാൾ ലാപ്ടോപ്പ് ഓർഡർ ചെയ്തിരുന്നു എന്നാൽ കൂറിയർ കൊണ്ടുവന്നയാളുടെ മുന്നിൽവെച്ചുതന്നെ പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് മരക്കഷ്ണമായിരുന്നു. വമ്പിച്ച വിലക്കിഴിവിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിൽപ്പന നടത്തുന്നെന്ന പരസ്യം കണ്ടാണ് പത്തനംതിട്ട സ്വദേശി റിജു ഓൺലൈനായി ലാപ്ടോപ്പിന് ഓർഡർനൽകിയത്. കൂറിയർ വഴി എത്തിക്കുമ്പോൾ പണം നൽകിയാൽ മതിയെന്ന് കമ്പനി റിജുവിനെ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച കൂറിയറിൽ കാർട്ടൺ എത്തിച്ചുനൽകി. തുടർന്ന് കൂറിയർ കൊണ്ടുവന്ന ആളുടെ മുന്നിൽവെച്ചുതന്നെ കാർട്ടൻ തുറന്നുനോക്കിയപ്പോഴാണ് ലാപ്ടോപ്പിനു പകരം കനംകൂടിയ മരക്കഷണം കണ്ടത്. കമ്പനി തന്നയച്ച കാർട്ടൻ ഡെലിവറി ചെയ്യുക മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നു പറഞ്ഞു ഡെലിവറി ബോയ് തടിതപ്പാൻ നോക്കിയെങ്കിലും പണം തിരികെവാങ്ങുകയായിരുന്നു. പരസ്യംനൽകി കബളിപ്പിച്ച അജ്മാനിലെ കമ്പനിക്കെതിരേ പോലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാവ്. കൂറിയറിൽ സാധനങ്ങളെത്തിക്കുമ്പോൾ ഡെലിവറി ചെയ്യുന്ന ആളുടെ മുന്നിൽവെച്ചുതന്നെ ആവശ്യപ്പെട്ട സാധനങ്ങൾ തന്നെയാണോയെന്ന് ഉപഭോക്താവ് പരിശോധിച്ച് ഉറപ്പുവരുത്തണം എന്നും റിജു പറയുന്നു.