ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാക്കും . ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഗവൺമെൻറ്, ബാങ്കിംഗ് തുടങ്ങിയ ഇടപാടുകളിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. 35 ലക്ഷത്തിലധികം പൗരന്മാരും പ്രവാസികളും ഇതിനകം തന്നെ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ ഫസ്റ്റ് ലെഫ്റ്റനന്റ് തലാൽ അൽ ഖാലിദി ചൂണ്ടിക്കാട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്തവർക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് 8 കേന്ദ്രങ്ങൾ തുറന്നു. പ്രതിദിനം 10,000 അപ്പോയിന്റ്മെന്റുകൾ വരെ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യാൻ സാധിക്കും. 3 മിനിറ്റിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാനാവും. സഹ്ൽ ആപ്പ് വഴിയോ മെറ്റ പോർട്ടൽ വഴിയോ മുൻകൂർ അപ്പോയിന്റ്മെന്റെ എടുത്ത ശേഷമാണ് കേന്ദ്രങ്ങളിൽ എത്തേണ്ടത്.