മക്കയിൽ കനത്ത മഴ പെയ്തതായി റിപ്പോർട്ട്. ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളത്തിലൂടെ വലിയ മരങ്ങളും നിരവധി വാഹനങ്ങൾ ഒഴുകിപ്പോക്കുകയും കാറുകൾ മുതൽ ബസുകൾ വരെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. മക്കയുടെ തെക്ക് കിഴക്കുള്ള അൽ-അവാലി പ്രദേശത്ത് നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ ചെയ്തിരുന്നു. പ്രദേശത്ത് മനുഷ്യച്ചങ്ങല തീർത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. മക്ക, മദീന, തുറമുഖ നഗരമായ ജിദ്ദ തുടങ്ങിയയിടങ്ങളിൽ സൗദി അറേബ്യയിലെ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റിയാദ്, അൽ-ബാഹ, തബൂക്ക് എന്നീ നഗരങ്ങളും ശക്തമായ മഴയുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത്തിട്ടുണ്ട്. ഈ ആഴ്ച്ച മിതമായതോ കനത്തതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സൗദി അറേബ്യയിലെ നാഷണൽ മെറ്റീരിയോളജിക്കൽ സെൻ്റർ മുന്നറിയിപ്പ് നൽകി.