യുഎഇയിൽ പ്രവാസികൾക്ക് ജോലിയിൽനിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്. തൊഴിലാളികൾക്കായി മാസംതോറും വരിസംഖ്യ നൽകേണ്ടത് കമ്പനിയാണ്. യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിശ്വസനീയവും അംഗീകൃതവുമായ ഫണ്ടുകളിൽ നിക്ഷേപിച്ച് വരുമാനം വർധിപ്പിക്കാനും അവസരമൊരുങ്ങും എന്ന് മന്ത്രാലയം വ്യക്തമാക്കി. സേവിങ്സ് ഫണ്ടുകൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ മാനദണ്ഡങ്ങൽ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കും. പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയവും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും ചേർന്ന് നിക്ഷേപ ഫണ്ടുകൾക്ക് അംഗീകാരം നൽകി. പദ്ധതിയിൽ ചേരാൻ www.mohre.gov.ae എന്ന മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അംഗീകൃത നിക്ഷേപ ഫണ്ടുകളിലൊന്ന് തിരഞ്ഞെടുത്ത് ഓരോ തൊഴിലാളിയുടെയും പേരിൽ വരിസംഖ്യ അടയ്ക്കാം. പദ്ധതിയിൽ ചേരുന്ന തീയതിക്കു മുൻപു വരെയുള്ള ഗ്രാറ്റുവിറ്റി തൊഴിലാളികൾക്ക് നിർബന്ധമായും നൽകണം. പുതിയ പദ്ധതി ആരംഭിക്കുന്ന തീയതി മുതലായിരിക്കും പുതിയ നിയമം അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുന്നത്. സമ്പാദ്യവും നിക്ഷേപ വരുമാനവും വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ വാർഷിക ശമ്പളത്തിന്റെ 25% നിക്ഷേപിക്കാം. നിയമവിധേയമായി അവ പിൻവലിക്കാനും സാധിക്കും. ജോലി മാറുമ്പോൾ തുക പിൻവലിക്കാനോ പുതിയ കമ്പനിക്കു കീഴിലേക്കു മാറ്റാനോ അനുമതി ലഭിക്കും.