ബഹ്റൈനിൽ ലൈസൻസില്ലാതെ സൗന്ദര്യ വർധക ചികിത്സ നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസാണ് അറസ്റ്റ് ചെയ്തത്. നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റിയുമായി ചേർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ രണ്ടുപേരും ഒരു ഫ്ലാറ്റിൽ ലൈസൻസില്ലാത്ത മെഡിക്കൽ കോസ്മെറ്റിക് സേവനങ്ങൾ വാഗ്ദാനം ചെയ്ത് ആളുകളെ ചികിത്സിക്കുകയായിരുന്നു. ലൈസൻസില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.