നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. കാലാവധി നീട്ടില്ലെന്നാണ് അധികൃതർ ഇതിനകം അറിയിച്ചത്. മാത്രമല്ല, തുടർന്നും നിയമലംഘകരമായി താമസിക്കുന്നവരെ കണ്ടെത്താൻ ശക്തമായ തിരച്ചിൽ നടത്തുമെന്നും പിടികൂടപ്പെടുന്നവർക്ക് വൻ തുക പിഴയടക്കം ശിക്ഷ കടുത്തതായിരിക്കുമെന്നും അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ ആദ്യം ആരംഭിച്ച പൊതുമാപ്പ് അവസാന നാളുകളിലേയ്ക്ക് കടന്നതോടെ ദുബായിൽ ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചു. തിരക്ക് നിയന്ത്രിച്ച് അപേക്ഷകർക്ക് സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.