ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശങ്ങളിലെ അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പും തടയാൻ ഒരുങ്ങി കേരള സർക്കാർ ടാസ്ക് ഫോഴ്സ്. കേരള സർക്കാർ നോർക്ക റൂട്സുമായി സഹകരിച്ച പുതിയ സംവിധാനം പ്രവാസികൾക്ക് ആശ്വാസമാകും. തൊഴിൽ തേടുന്ന മലയാളികൾ വിസ തട്ടിപ്പിനും റിക്രൂട്ട്മെന്റ് ഏജൻസികളുടെ ഇരകളാവുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള സർക്കാർ ടാസ്ക് ഫോഴ്സ് സംവിധാനം നടപ്പിലാക്കുന്നത്. തട്ടിപ്പുകള്‍ തടയുന്നതിന്നും നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എൻ.ആർ.ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചുകൊണ്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നതായി നോർക്ക റൂട്ട്സ് വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി. അനധികൃത റിക്രൂട്ട്മെന്റ് തടയണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. നൽകിയ ഹരജിയിൽ ഇത്തരം തട്ടിപ്പുകൾ തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരം റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് കര്‍ശനമായ നടപടികള്‍ക്കായി അടിയന്തര നടപടി സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുമെന്ന് കെ. വാസുകി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.