കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം. 2015 ലാണ് കോഴിക്കോട് നിന്നുമുള്ള സർവീസ് സൗദിയ എയർലൈൻസ് അവസാനിപ്പിച്ചത്. ഡിസംബർ ആദ്യ ആഴ്ച മുതൽ റിയാദിലേക്ക് സർവീസിന് തുടക്കമാകും. സൗദിയ എയർലൈൻസിന്റെ ഇന്ത്യയുടെ നേൽനോട്ടമുള്ള റീജനൽ ഓപ്പറേഷൻ മാനേജർ ആദിൽ മാജിദ് അൽഇനാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. വർഷങ്ങൾക്ക് മുമ്പ് നിർത്തിവെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാനായ ഇ.ടി മുഹമ്മദ് ബഷീർ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം. 160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാകും ഉപയോഗിക്കുക. ഇതോടൊപ്പം ജിദ്ദയിലേക്കും ഹജ്ജിനുള്ള വിമാന സർവീസിനും വഴിയൊരുങ്ങും. റൺവേ നിർമാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സർവീസ് ആരംഭിക്കുമെന്നും ആദിൽ മാജിദ് അൽ ഇനാദ് വ്യക്തമാക്കി.