ഒമാനിൽ ‘സെമി സ്കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി. ഇത്തരം തസ്തികകളിലുള്ള പ്രവാസികൾക്ക് ഇനി വ്യവസായ ലൈസൻസ് നൽകില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. അതേസമയം, നിലവിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്ധരായ പ്രഫഷനലുകൾക്ക് അവരുടെ തൊഴിലുടമ അംഗീകരിക്കുന്നുണ്ടെങ്കിൽ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാം. സെമി സ്കിൽഡ്’ പ്രഫഷനുകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് നിക്ഷേപ വിലക്ക് ഏർപ്പെടുത്തുന്നതിലൂടെ വ്യാജ കമ്പനികളും നിക്ഷേപങ്ങളും തടയുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതുവഴി രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷവും വ്യവസായ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വിദേശ നിക്ഷേപ ലൈസൻസുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഇൻവെസ്റ്റ്മെൻറ് സർവീസസ് സെന്റർ വഴിയോ 80000070 ടോൾഫ്രീ എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.