വിപണിയിൽ സുതാര്യത വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളിലെ പരിശോധന ശക്തമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ അധിക സർവീസ് ചാർജ്ജുകൾ ഈടാക്കിയ ഓഫീസുകൾ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിരക്കുകൾ നേരത്തെ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് 750 ദിനാർ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് 575 ദിനാർ എന്നിങ്ങനെയാണ് സർക്കാർ പ്രഖ്യാപിച്ച നിരക്കുകൾ. കൂടാതെ റിക്രൂട്ട്മെന്റുകൾക്കും മറ്റുമായി സർക്കാർ കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകൾ പാലിക്കണം. അനധികൃതമായി വില വർദ്ധിപ്പിച്ചാൽ ശക്തമായ നിയമ നടപടികളും പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 48 റിക്രൂട്ട്മെന്റ് ഓഫീസുകളാണ് നിയമപരമായി രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ രാജ്യത്ത് 48 റിക്രൂട്ട്മെന്റ് ഓഫീസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ നാല് ഓഫീസ് ലൈസൻസുകൾ റദ്ദാക്കുകയും അറുപതോളം പുതിയ ലൈസൻസുകൾ നൽകുകയും ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. അതേസമയം ഈ കാലയളവിൽ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ 377 പരാതികൾ ലഭിച്ചതായും അതോറിറ്റി കൂട്ടിച്ചേർത്തു.