ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈനായി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദിലെ എംബസിയിൽ നടന്ന കൂടികാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ ആവശ്യപ്പെട്ടുള്ള സർവകലാശാലകളുടെ അപേക്ഷ പരിഗണിക്കുകയും അതിനുള്ള സെൻറർ എംബസിയുടെ മേൽനോട്ടത്തിൽ ഒരുക്കുകയും ചെയ്യാനാവും. സൗദിയിൽ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിൽ അനുമതി ലഭിക്കുന്ന മുറക്ക് മാനദണ്ഡങ്ങൾ അന്വേഷിച്ച് പാലിച്ച് നടപടികൾ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിൽ അന്വേഷിച്ച് സാധ്യമാകുന്നത് ചെയ്യുമെന്നും അംബാസഡർ പറഞ്ഞു. നിലവിൽ വിദേശ സർവകലാശാലകളുടെ ഓഫ് കാമ്പസുകൾക്ക് വ്യാപകമായ വിധത്തിൽ അനുമതി നൽകി തുടങ്ങിയിട്ടില്ല. കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്‍റെ കേസ് അന്തിമഘട്ടത്തിലാണ്. സൗദി വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാനുള്ള സൗദി അതോറിറ്റികളിലുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം മോചിതനായി നാട്ടിലെത്തും. വധശിക്ഷ ഒഴിവാക്കാനുള്ള ദിയാധനം കണ്ടെത്തിയ കൂട്ടായ്‌മയെ അംബാസഡർ അഭിനന്ദിച്ചു. ഹജ്ജ് വളൻറിയർ സേവനത്തിൽ സൗദി അതോറിറ്റിയുടെ തീരുമാനങ്ങൾക്ക് വിധേയമായി മാത്രമാണ് കാര്യങ്ങൾ നീക്കാൻ സാധിക്കുക. മിനയുൾപ്പടെയുള്ള പുണ്യപ്രദശങ്ങളിൽ ഹാജിമാരൊഴികെ മറ്റുള്ളവർക്ക് അനുമതി നൽകില്ലെന്നാണ് അതോറിറ്റിയുടെ കർശനമായ മുന്നറിയിപ്പ്.