കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് ചെയ്തു. 170ഓളം യാത്രക്കാരാണ് മണിക്കൂറുകളായി മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നത്. പകരം വിമാനമെത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് ആണ് കരിപ്പൂരില്‍ നിന്നും വിമാനം പുറപ്പെട്ടത്. രണ്ടരക്ക് മസ്കറ്റിലെത്തേണ്ട വിമാനം ഒന്നരയോടെ മുംബൈയിലിറക്കി. സാങ്കേതിക തകരാറുണ്ടെന്നും പരിഹരിച്ച ശേഷം യാത്ര തുടരുമെന്നുമായിരുന്നു വിശദീകരണം. പക്ഷെ മണിക്കൂറുകൾ പലത് പിന്നിട്ടെങ്കിലും പരിഹാരമായില്ല. കൈക്കുഞ്ഞുങ്ങളുമായുള്ള സ്ത്രീകളടക്കം 170തോളം യാത്രക്കാരാണ് ദുരിതത്തിലായത്.എയര്‍ ഇന്ത്യ താമസൗകര്യമോ ഭക്ഷണമോ നല്‍കിയില്ലെന്നാണ് ഇവരുടെ ആരോപണം. സമയം വൈകിയതോടെ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.