സൗദി അറേബ്യ മേഖലയായ ജിസാനിൽ 10 മണിക്കൂർ നീണ്ടുനിന്ന മഴയിൽ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. താഴ്വരകളിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. വാഹനങ്ങൾ കുടുങ്ങി. തകർന്ന പാലത്തിെൻറ സ്ലാബ് കാറിന് മുകളിൽ പതിച്ച് യുവതി മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് മേഖലയിൽ കനത്ത മഴയുണ്ടായത്. മഴ പുലർച്ച വരെ തോരാതെ നിന്നു. ഈ പ്രദേശമാകെ വെള്ളത്തിനടിയിലാണ്. വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയി. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ സിവിൽ ഡിഫൻസ് നേതൃത്ത്വം നൽകി.