മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടർന്ന് വിമാനങ്ങൾ വൈകുന്നു. മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പ്രവർത്തനത്തെയും പ്രശ്നം ബാധിച്ചിരുന്നതായി എയർപോർട്ട് അധികൃതർ വ്യക്തമാക്കി. ആഗോള വ്യാപകമായി നിരവധി സേവനങ്ങളെ ബാധിച്ച മൈക്രോസോഫ്റ്റ് വിൻഡോസ് സാങ്കേതിക പ്രശ്നം തങ്ങളുടെ പ്രവർത്തനത്തെയും താത്കാലികമായി ബാധിച്ചിരുന്നതായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. ടെർമിനൽ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ഈ തകരാർ ബാധിച്ചിരുന്നെന്നും തുടർന്ന് ഈ എയർലൈനുകൾ ഉടൻ തന്നെ ഒരു ബദൽ സംവിധാനത്തിലേക്ക് മാറിയതായും സാധാരണരീതിയിലുള്ള ചെക്ക്-ഇൻ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കുകയും ചെയ്തതായി എയർപോർട്ട് വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏഴ് വിമാന സർവീസുകളാണ് വൈകുന്നത്. വിവിധ എയർ ലൈനുകളുടെ വിമാനങ്ങളാണ് വൈകുന്നത്. സോഫ്റ്റ്‍വെയറിൽ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. നിലവിൽ നടക്കുന്നത് മാന്വൽ ചെക്ക് ഇൻ ആണ്. വെബ് ചെക് ഇൻ സാധ്യമാകുന്നില്ല.