ദുബൈയിലെ മലയാളി വ്യവസായികളുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി നൽകി. ഉടൻ തന്നെ എയർ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സർവീസും പ്രഖ്യാപിച്ചു. ദുബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.നിലവിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നൽകിയത്. തുടക്കത്തിൽ ടയർ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകൾക്ക് മൂന്ന് എടിആർ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവർ പറഞ്ഞു. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാകും. ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. കേരളം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് സെറ്റ്ഫ്ലൈ. airkerala.com എന്ന ബ്രാൻ്റിലാണ് ഇവർ സർവീസ് നടത്തുക.