കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളിക പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കൻ സ്വദേശികളായ സ്ത്രീയും പുരുഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് യൂണിട്ടാണ് ഇവരെ പിടികൂടിയത്. പുരുഷന്റെ വൻകുടലിലും ചെറുകുടലിലുമായി കണ്ടെത്തിയത് രണ്ടു കിലോയോളം തൂക്കം വരുന്ന കാപ്സ്യൂളുകളാണ്. സ്ത്രീയുടെ ശരീരത്തിലും രണ്ട് കിലോയോളം കൊക്കെയിൻ ഉണ്ടെന്നാണ് സൂചന. ഇതുവരെ 1.8 കിലോ പുറത്തെടുത്തെന്നാണ് വിവരം. ഈ മാസം 16-ന് എത്യോപ്യയിൽ നിന്ന് ദോഹ വഴി ബിസിനസ് വിസയിൽ കൊച്ചിയിലെത്തിയതാണിവർ. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്താനായില്ല. ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇതിലേതെങ്കിലും കാപ്സ്യൂൾ പൊട്ടി കൊക്കൈൻ ശരീരത്തിനുള്ളിലെത്തിയാൽ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും കോടികളുടെ ലാഭം മോഹിച്ചാണ് ഇവർ ‘ഹൈ റിസ്‌ക്’ എടുത്തത് എന്നാണ് വിവരം.