കുവൈത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവർക്ക് കുവൈത്ത് ഭരണകൂടം 12.5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റിപ്പോർട്ട്. എംബസികൾ വഴി ഈ തുക വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമമായ അൽ ഖബസാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുവൈത്ത് സർക്കാറിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കുവൈത്തിലെ മംഗെഫിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അറിയിച്ചിരുന്നു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുത്തു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചിരുന്നു.