യു.എ.ഇയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വരും. തൊഴിലാളികളെ ഉച്ചസമയത്ത് ജോലിയെടുപ്പിക്കുന്നത് ഇന്ന് മുതൽ നിയമവിരുദ്ധമായിരിക്കുമെന്നും, സെപ്തംബർ 15 വരെ നിയമം കർശനമായി തുടരുമെന്നും തൊഴിൽമന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായി ഇരുപതാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. പുറം ജോലിക്കാർക്ക് കുറഞ്ഞത് രണ്ടര മണിക്കൂർ ജോലി നിർത്തി തണലുള്ള സ്ഥലങ്ങളിൽ വിശ്രമമനുവദിക്കണമെന്നുള്ള നിയമമാണിത്. എല്ലാ ദിവസവും ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലങ്ങളിൽ വെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കാൻ പാടില്ലെന്ന് തൊഴിൽമന്ത്രാലയം കൂട്ടിച്ചേർത്തു. ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കി. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും സജ്ജമാക്കിയിരിക്കണം. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ‘നമ്മുടെ തൊഴിലാളികൾ, നമ്മുടെ മുൻഗണന’ എന്ന സന്ദേശവുമായാണ് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമനിയമം പ്രഖ്യാപിച്ചത്തിലൂടെ ലക്ഷ്യമിടുന്നത്.