ദുബൈയിൽ 35.5 കോടി ദിർഹമിന്റെ വൻ ബീച്ച് വികസന പദ്ധതി വരുന്നതായി ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപ്പിച്ചു. അൽമംസാർ ബീച്ചിന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് കടലിൽ നടപ്പാലം നിർമിക്കും. ദുബൈയിൽ ആദ്യമായാണ് ഇത്തരമൊരു നടപ്പാലം. ദേരയിൽ 24 മണിക്കൂറും തുറക്കുന്ന നൈറ്റ് ബീച്ചും നിർമിക്കും. മംസാറിൽ കടലിന് മുകളിൽ 200 മീറ്റർ നീളമുള്ള നടപ്പാലമാണ് നിർമിക്കുക. 18 മാസത്തിനുള്ളിൽ വികസന പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 4.3 കിലോമീറ്റർ നീളത്തിലാണ് അൽമംസാർ ബീച്ചിലെ വികസന പദ്ധതികൾ നടപ്പാക്കുക. 1.4 കിലോമീറ്ററാണ് ജുമൈറ ബീച്ച് ഒന്നിൻറെ നീളം. ആഴ്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്ന ആദ്യ രാത്രി ബീച്ചാണ് ദേരയിൽ തുറക്കുക.വികസന പ്രവൃത്തികൾ നടക്കുന്നതിന്റ ഭാഗമായി രണ്ട് ബീച്ചുകളും ഭാഗികമായി അടച്ചിടും.തുറന്നിരിക്കുന്ന ഭാഗങ്ങളിൽ സന്ദർശകരെ അനുവദിക്കുമെന്നും ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.









