സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന രീതി സുതാര്യവും സുഗമവുമാക്കാൻ ‘വേതന സംരക്ഷണ’സേവനം ആരംഭിക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം. വേതന സംരക്ഷണ സേവനമനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ ശമ്പളം ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും ലഭ്യമാക്കും. പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലൈ ഒന്ന് മുതൽ ഈ സേവനം ബാധകമാകും. നിലവിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതി നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് 2025 ജനുവരി ഒന്ന് മുതലും മൂന്ന് തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് 2025 ജൂലൈ ഒന്ന് മുതലും ബാധകമാകും. രണ്ട് തൊഴിലാളികൾ ഉള്ളവർക്ക് 2025 ഒക്‌ടോബർ ഒന്നിന് സേവനം ബാധകമാകും. 2026 ജനുവരി ഒന്നിനകം എല്ലാ ഗാർഹിക ജോലിക്കാരെയും പദ്ധതിയിലുൾപ്പെടുത്താനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിനും തൊഴിലുടമയുടെയും ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭങ്ങളുടെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പാക്കുക. പുതിയ സേവനം വേതനം കൈമാറുന്നതിലെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുകയും ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.