ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച പതിനാല് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളാണ് അറസ്റ്റിലായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ബുറൈമി വിലായത്തിലെ രണ്ട് ഫാമുകളിൽ നിന്നുമാണ് പതിനാല് പ്രവാസികളെ അറസ്റ്റുചെയ്തത്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, മഹ്‌ദ സ്‌പെഷ്യൽ ടാസ്‌ക് പൊലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി നടത്തിയ തെരച്ചിലിലാണ് അറസ്റ്റ് നടന്നത്. വിദേശികളുടെ തൊഴിൽ, താമസ കുടിയേറ്റ നിയമങ്ങൾ ലംഘിച്ചു എന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായ പതിനാലുപേർക്കുമെതിരെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.