ദുബായിൽ കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ദുബൈ വിമാനത്താവള അധികൃതർ. ബുധാഴ്ച്ച രാവിലെ വിമാനത്താവളത്തിലെ ടെർമിനൽ 1ന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം അടുത്ത 24 മണിക്കൂറിനുള്ളിൽ സാധാരണ നിലയിലാക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതർ. ഫ്ലൈറ്റ് വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം മാത്രമേ ടെർമിനൽ 1 ലേക്ക് വരാൻ പാടുള്ളൂവെന്ന് യാത്രക്കാരോട് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് വിമാന കമ്പനികളിൽ നിന്ന് സ്ഥിരീകരണം ലഭിച്ച ശേഷം മാത്രം യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ മതി. തിരക്കൊഴിവാക്കാനായി ടെർമിനൽ 1-ലേക്കുള്ള പ്രവേശനം നിലവിൽ യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായിരിക്കും. ടെർമിനലിൽ റീബുക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലെന്നും അതത് വിമാന കമ്പനികളെ ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് എയർലൈനും ദുബൈയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരോട് ഫ്ലൈറ്റ് ബുക്കിംഗും വിമാനം പുറപ്പെടുന്ന സമയവും ഉറപ്പാക്കിയ ശേഷമേ വിമാനത്താവളത്തിലേക്ക് വരാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചു.