വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലുമെത്തുന്ന വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ഹറമുകളിലെത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നിർദ്ദേശം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഹറമുകളിൽ നടപ്പിലാക്കി തുടങ്ങി. വിശുദ്ധ റമദാൻ മാസം ആരംഭിച്ചതോടെ വിശ്വാസികളുടെ വൻ ഒഴുക്കാണ് ഇരു ഹറമുകളിലേക്കും. റമദാൻ ആദ്യ ദിനം തൊട്ട് തന്നെ രാജ്യത്തിനകത്ത് നിന്നുള്ള വിശ്വാസികളുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹറമുകളിലെത്തുന്ന വിശ്വാസികളോട് മാസ്ക് ധരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയത്. പള്ളിക്കകത്തും മുറ്റങ്ങളിലും നമസ്കരിക്കുന്നവർ മാസ്ക് ധരിക്കുന്നത് പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് പൊതു സുരക്ഷാ വിഭാഗം വ്യക്തമാക്കി. റമദാനിൽ വിശ്വാസികൾക്ക് ആശ്വാസത്തോടെ കർമ്മങ്ങൾ അനുഷ്ടിക്കുന്നതിനായി നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മക്കയിൽ കഅബയുടെ മുറ്റത്തേക്ക് ഉംറ തീർഥാർകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. കൂടാതെ ഹറം പള്ളിക്കകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും പ്രത്യേക കവാടങ്ങളും നിശ്ചയിച്ചിട്ടുണ്ട്. വിശ്വാസികളുമായി എത്തുന്ന ബസുകൾക്ക് ഹറം പരിസരങ്ങളിലേക്ക് പ്രവേശിക്കാനാകില്ല. ഈ വാഹനങ്ങൾ പ്രത്യേകം സജ്ജമാക്കിയ പാർക്കിംഗ് ഏരിയകളിൽ നിർത്തണം.