സൗദിയിൽ ബാലൻ മരിക്കാനിടയായ കേസിൽ റിയാദിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിെൻറ മോചനത്തിനായി ഒറ്റകെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസി സമൂഹം. ദിയാധനം നൽകി മോചിപ്പിക്കാനുള്ള കുടുംബത്തിെൻറയും നാട്ടിലെ സർവകക്ഷിയുടെയും ശ്രമത്തിന് കരുത്തുപകരാൻ റിയാദിലെ റഹീം നിയമസഹായ സമിതിയുടെ യോഗത്തിൽ തീരുമാനമായി. ദിയാധനമായി ഒന്നര കോടി റിയാൽ (33 കോടിയോളം രൂപ) നൽകിയാൽ മാപ്പ് നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് സൗദി പൗരൻറെ കുടുംബം ഇന്ത്യൻ എംബസിയെ രേഖാമൂലം അറിയിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിെൻറ കുടുംബത്തിന് പിന്തുണ നൽകാൻ സർവകക്ഷി യോഗം തീരുമാനിച്ചത്. നേരത്തെ കേസിൽ കോടതി വിധിയിൽ മാത്രം ഉറച്ചുനിന്നിരുന്ന സൗദി കുടുംബം ഇന്ത്യൻ എംബസിയുടെയും നാട്ടിലും റിയാദിലും പ്രവർത്തിക്കുന്ന റഹീം നിയമസഹായ സമിതിയുടെയും നിരന്തരമായ സമ്മർദത്തിെൻറ ഫലമായാണ് വൻതുക ആവശ്യപ്പെട്ടാണെങ്കിലും മാപ്പ് നൽകാൻ മുന്നോട്ടുവന്നത്. ആഗോളതലത്തിൽ തന്നെ മലയാളി സമൂഹത്തെ പങ്കാളികളാക്കി മോചനദ്രവ്യം സമാഹരിക്കാനുള്ള കുടുംബത്തിെൻറയും നാട്ടിലെ റഹീം നിയമസഹായ സമിതിയുടെയും തീരുമാനത്തിന് റിയാദിലെയും മറ്റും പ്രവാസികൾ പിന്തുണ നൽകും. നാട്ടിൽ നിയമ സഹായ സമിതിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കി. ആവശ്യമെങ്കിൽ കൂടുതൽ വിവിധ ബാങ്കുകളിൽ കൂടുതൽ അക്കൗണ്ടുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. റിയാദിൽ സൗദി കുടുംബത്തിെൻറ പേരിൽ കോടതിയുടെ അനുമതിയോടെ അക്കൗണ്ട് ഉടൻ ആരംഭിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ നാട്ടിലെ സമിതിയുടെ കീഴിൽ പ്രത്യേക കോഓഡിനേഷൻ കമ്മിറ്റികൾ രൂപവത്കരിക്കും. നാട്ടിൽ റഹീം നിയമ സഹായ സമിതിയുടെ പേരിൽ ഫണ്ട് സമാഹരണത്തിനായി പബ്ലിക് ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. 2006 നവംബർ 28-ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്. സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു ബാലൻ. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടയ്ക്കിടെ വീൽ ചെയറിൽ പുറത്തും മാർക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ടുവരികയും ചെയ്തിരുന്നു. 2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാറിൽ സഞ്ചരിക്കുേമ്പാൾ അബ്ദുറഹീമിെൻറ കൈ അബദ്ധത്തിൽ ബാലെൻറ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി, തുടർന്ന് ബാലൻ ബോധരഹിതനാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കൊലപാതക കേസിൽ പൊലീസ് അബ്ദുറഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. ഇത്രും വർഷത്തിനിടയിൽ കുടുംബവുമായി പല ഘട്ടങ്ങളിലും ഉന്നതതല ഇടപെടൽ നടന്നിരുന്നുവെങ്കിലും മാപ്പ് നൽകാൻ അവർ തയ്യാറായിരുന്നില്ല. കീഴ്കോടതികൾ രണ്ട് തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിയിലും മാറ്റമുണ്ടായില്ല.