പുറം രാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. കാനഡ, ഇസ്രായേൽ, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകൾ നടക്കുന്നുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. ഈ രാജ്യങ്ങളിലേൽ തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകർ സ്വീകരിക്കാവൂ. അംഗീകൃത ഏജന്റുമാർ അവരുടെ ലൈസൻസ് നമ്പർ ഓഫീസിലും, പരസ്യങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. അംഗീകൃത ഏജൻസികളെ സംബന്ധിക്കുന്ന വിവരങ്ങൾ www.emigrate.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാമെന്ന് Protector of Emigrants അധികൃതർ വ്യക്തമാക്കി. അനധികൃത റിക്രൂട്ട്മെന്റുകൾ മനുഷ്യകടത്തിനു തുല്യവും ക്രിമിനൽ കുറ്റമാണ് എന്ന് ജാഗ്രത നിർദ്ദേശത്തിൽ പറയുന്നു.