കുവൈത്തിൽ പ്രവാസി ബാച്ചിലർമാരുടെ താമസ സ്ഥലങ്ങൾ സംബന്ധിച്ച് പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരട് കുവൈത്ത് മുനിസിപ്പിൽകാര്യ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് സഹമന്ത്രിയുമായ ഫഹദ് അൽ ശൗല മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിച്ചു. കുവൈത്തിലെ കുടുംബ താമസ മേഖലകളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും പ്രവാസി ബാച്ചിലർമാർ വീടുകളോ വീടുകളുടെ ഭാഗമോ വാടകയ്ക്ക് എടുത്ത് താമസിക്കുന്നത് വിലക്കുന്ന വകുപ്പുകൾ പുതിയതായി അവതരിപ്പിച്ച നിയമത്തിലുണ്ട്. പ്രവാസി ബാച്ചിലർമാർ ഈ മേഖലകളിൽ താമസിക്കുന്നതിന് സമ്പൂർണ നിരോധനം കൊണ്ടുവരും. ഇതിന് പുറമെ ഈ നിരോധനത്തിന്റെ പരിധിയിൽ വരാത്ത വിദേശികൾക്ക് വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾ വാടക കരാറിന്റെ പകർപ്പ് മുനിസിപ്പാലിറ്റിക്ക് സമർപ്പിക്കുകയും പ്രാദേശിക മേയറുടെ അംഗീകാരം വാങ്ങുകയും ചെയ്യണം. ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉണ്ടാക്കിയ കരാറുകൾക്കും ധാരണകൾക്കും നിയമ സാധുതയുണ്ടാവുകയില്ല.