അബുദാബി: ദുബൈയിൽ ലഹരി മരുന്ന് വിൽക്കുന്ന കണ്ണികൾക്ക് പണം കൈമാറുന്നവർക്ക് തടവും അരലക്ഷം ദിർഹം പിഴയും. സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്കു വേണ്ടിയോ ലഹരി മരുന്ന് സംഘവുമായി ഇടപെട്ടാൽ ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുക. ലഹരി വസ്തുക്കൾ കൈമാറാമെന്ന വാഗ്ദാനവുമായി വിദേശ രാജ്യങ്ങളിലെ നമ്പറുകളിൽ നിന്നു നിരന്തരം സന്ദേശങ്ങൾ പലർക്കും ലഭിക്കുന്നുണ്ട്, ഇത്തരം ഫോൺ സന്ദേശങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. വിവിധ വ്യാപാര സാധ്യതകൾ പറഞ്ഞ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ നിർബന്ധിക്കലാണ് ആദ്യ പടി. ലാഭ വിഹിതം അക്കൗണ്ടിൽ എത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരെയും സംഘം വലയിലാക്കുന്നത്. പിന്നീട് അക്കൗണ്ടുകൾ ലഹരിമരുന്ന് കച്ചവട വിനിമയങ്ങൾക്ക് ഉപയോഗിക്കുകയാണ് ചെയ്യുക. അക്കൗണ്ട് ഉടമകൾ ഇക്കാര്യം അറിയണമെന്നില്ല. ബാങ്കുകളിലെ വ്യക്തിഗത അക്കൗണ്ടുകൾ മയക്കുമരുന്നു കച്ചവടക്കാർ ദുരുപയോഗം ചെയ്യാതെ സൂക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.