കുവൈറ്റ് സിറ്റി: കുവൈറ്റിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളുടെ വീടുകളിൽ കർശന പരിശോധന തുടരുന്നു. വിവിധ സർക്കാർ വകുപ്പുകൾ ചേരുന്ന സംയുക്ത സമിതിയുടെ ഏകോപനത്തിലാണ് കുവൈറ്റിലെ റസിഡൻഷ്യൽ ഏരിയകളിൽ പരിശോധന നടത്തുന്നത്. വിവിധ പ്രദേശങ്ങളിലായി 1,150 ബാച്ചിലർമാർ താമസിക്കുന്ന വീടുകൾ തിരിച്ചറിഞ്ഞതായി കുവൈറ്റ് മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും, റെസിഡൻഷ്യൽ ഏരിയകളിൽ പ്രവാസികൾ കുടുംബത്തോടമൊപ്പമല്ലാതെ താമസിക്കുന്ന പ്രവണത കുറയ്ക്കാനായാണ് പരിശോധന ക്യാപെയിൻ സംഘടിപ്പിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങളുടെ നിരക്ക് പരിശോധിക്കാനായി സാമൂഹിക നീതി മന്ത്രാലയവും മുൻസിപ്പാലിറ്റിയും ചേർന്നുള്ള സംവിധാനത്തിന് രൂപം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, പബ്ളിക് അതോറിറ്റി ഫോർ മാൻപവർ എന്നീ വകുപ്പുകളും പരിശോധനകളുടെ ഭാഗമായി നടപടികൾ വിലയിരുത്തും. നിയമലംഘനം ബോദ്ധ്യപ്പെടുന്ന വീടുകളിലേയ്ക്കുള്ള വൈദ്യുതി ബന്ധമടക്കം വിച്ഛേദിക്കാൻ നിലവിൽ നിർദേശം നൽകിയിട്ടുണ്ട്.